കിഫ്ബി യിൽ നിന്ന് കടമെടുത്ത് 1950 കോടി രൂപ ഖജനാവിൽ സൂക്ഷിച്ചു വച്ചിട്ടും അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ നാലര പഞ്ചായത്തിൽ നിർമിക്കാൻ പോകുന്ന 4 വരി പാതയുടെ സാമൂഹികാഘാതം പഠിക്കാൻ നിയോഗിച്ച കൺസൾട്ടൻസിക്ക് പണം കൊടുത്തു തീർക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് മാസത്തിളിൽ പരിഹാരം കണ്ടെത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ്. നാലര പഞ്ചായത്തിൽ 40 കിലോമീറ്റർ മാത്രം നീളത്തിൽ നിർമിക്കുന്ന അമ്പായത്തോട് മട്ടന്നൂർ നാല് വരി പാതയുടെ സാമൂഹിക ആഘാത പഠനത്തിനാണ് കോഴിക്കോട്ടുള്ള വി.കെ.കൺസൾട്ടൻസിയെ നിയോഗിച്ചത്. 44 ലക്ഷം രൂപയാണ് കൺസൾട്ടൻസിക്ക് നൽകാൻ ഉത്തരവുണ്ടായത്. എന്നാൽ അതിൽ ചില വെട്ടിക്കുറവുകൾ വരുത്തിയെന്നും ബാക്കി തുകയിൽ ഇനിയും 7 ലക്ഷം രൂപ നൽകാനുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഈ പണം കിട്ടാതെ വന്നതോടെയാണ് കൺസൾട്ടൻസി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി പേരേ ജോലിക്ക് വച്ച് ലഭ്യമായ രേഖകൾ ഉപയോഗിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതിവേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കൺസൾട്ടൻസി പണികൾ തീർത്ത് നൽകിയെങ്കിലും പണം കുറച്ചു വീതമാണ് നൽകിയത്. 2025 മാർച്ചിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അവശേഷിച്ച 7 ലക്ഷത്തിനായി ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെയും ഡപ്യൂട്ടി കലക്ടറുടെയും കലക്ടറുടേയും ഓഫിസുകളിൽ കയറി ഇറങ്ങിയിട്ടും 13 മാസമായിട്ടും പണം കൊടുത്തില്ല. ട്രഷറിയിൽ പണമില്ല എന്ന കാരണം പറഞ്ഞാണ് ആദ്യം അന്നത്തെ സർക്കാർ ഉരുണ്ടു കളി തുടങ്ങിയത്. പിന്നെ ഒഴിഞ്ഞു മാറൽ തുടങ്ങി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. റിട്ടയർ ചെയ്ത ഒരു ഡപ്യൂട്ടി കലക്ടറുടെ നേതൃത്വലാണ് സാമൂഹികാഘാത പഠനം നടത്തിയത്. സാമൂഹികാഘാതത്തിൻ്റെ വ്യാപ്തിയെ കുറിച്ചും നഷ്ടങ്ങളുടെ നിജസ്ഥിതിയെ പറ്റിയും കാര്യമായ പഠനമോ നിരീക്ഷണമോ നടത്താൻ സമയമോ സാഹചര്യമോ നൽകാതെ റിപ്പോർട്ട് വാങ്ങിയെടുക്കാനാണ് സർക്കാർ ശ്രമിച്ചത്. അമിതമായ തുടക്കം കാട്ടിയതിനാൽ റോഡുണ്ടായാൽ സംഭവിക്കുന്ന സാമൂഹികാഘാതം എത്രത്തോളമെന്ന് കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ തെളിയുന്നത്. ഒരു റോഡ് എങ്ങനെയും തല്ലിക്കൂട്ടുക, അതിന് 1950 ( 1690 എന്ന് സാമൂഹികാഘാത റിപ്പോർട്ട് ) കടമെടുത്ത് പൊടിക്കുക, തിരഞ്ഞെടുപ്പിന് മുൻപ് 11( 1) നോട്ടിഫിക്കേഷൻ ഇറക്കി നാട്ടുകാരുടെ കണ്ണിൽ പൊടിയിടുക എന്നതിനപ്പുറം ഒരു ലക്ഷ്യവും സർക്കാരിന് ഉണ്ടായിരുന്നില്ല എന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. റോഡ് ഉണ്ടാക്കിയാൽ നാട്ടിൽ ഉണ്ടാകുന്ന നഷ്ടങ്ങളുടെ വ്യാപ്തി റിപ്പോർട്ടിൽ ഗൗരവമായി പരാമർശിച്ചിട്ടില്ല എന്നാണ് പരാതി ഉയരുന്നത്. ഭൂമി നഷ്ടവും കെട്ടിട നഷ്ടവും തൊഴിൽ നഷ്ടവും ഒക്കെ പരാമർശിക്കുമ്പോഴും അവ നഷ്ടപ്പെട്ട് റോഡുണ്ടാക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. എന്തായാലും ചെയ്ത ജോലിയുടെ കൂലിയുടെ ബാക്കി പോലും കൊടുക്കാതെയാണ് 4 വരി പാതയുടെ വികസന പ്രക്രിയകൾ മുന്നോട്ടു പോകുന്നത്.
4-lane road in Nalari Panchayat: No money was paid to the consultancy hired to study the social impact. Case in the High Court.





















